International
മസ്കറ്റ്: ഹോർമുസ് കടലിടുക്കിൽ കപ്പലിനു നേരേ വീണ്ടും ആക്രമണം. ടോഗോ പതാക വഹിക്കുന്ന 12 ഇന്ത്യൻ ജീവനക്കാരുള്ള ‘എം.ടി’ സിറോൺ കെമിക്കൽ ടാങ്കറിനു നേരേയാണ് ശനിയാഴ്ച ഒമാൻ ഉൾക്കടലിനു സമീപം ആക്രമണമുണ്ടായത്.
ഒമാനിലെ ശിനാസ് തുറമുഖത്തിന്റെ പരിധിയിലാണു സംഭവമെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിലെ ഡയറക്ടർ മൻദീപ് സിംഗ് രന്ധവ വ്യക്തമാക്കി. മറ്റു കപ്പലുകൾക്കൊപ്പം സഞ്ചരിക്കുകയായിരുന്ന ടാങ്കറിനെ ഇറേനിയൻ സേന തടയുകയും മുന്നറിയിപ്പ് എന്ന നിലയിൽ വെടിയുതിർക്കുകയുമായിരുന്നു.
കപ്പലിലെ മുഴുവൻ ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരാണെന്ന് മന്ത്രാലയം വ്യക്തമാക്കി. മേഖലയിലെ ഇന്ത്യൻ നാവികരുടെയും കപ്പലുകളുടെയും സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ശക്തമായ ഏകോപനം നടക്കുന്നുണ്ടെന്ന് രന്ധവ അറിയിച്ചു.
യുഎസ് നാവിക ഉപരോധം: ഇറാൻ സമ്മർദത്തിൽ
ഇറേനിയൻ തുറമുഖങ്ങളിൽ യുഎസ് ഉപരോധം തുടരുകയാണ്. 38 കപ്പലുകളെ അമേരിക്കൻ സേന തിരിച്ചയച്ചു. 38 കപ്പലുകളോട് തിരിച്ചുപോകാനോ അല്ലെങ്കിൽ തുറമുഖത്തേക്ക് മടങ്ങാനോ സേന നിർദേശം നൽകിയതായി യുഎസ് സെൻട്രൽ കമാൻഡ് എക്സിലെ പോസ്റ്റിൽ പറഞ്ഞു.
യുഎസ് നാവിക ഉപരോധത്തെത്തുടർന്ന് എണ്ണ കയറ്റുമതി നിലച്ചതിനാൽ ഇറാൻ കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണ്. അതിനാൽത്തന്നെ എത്രയും വേഗം ഹോർമുസ് തുറന്ന് പ്രശ്നത്തിനു പരിഹാരം കാണാൻ ഇറാൻ ആഗ്രഹിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
സമാധാനചർച്ച പരാജയപ്പെടാൻ കാരണം അമേരിക്കയുടെ അമിതമായ ആവശ്യങ്ങളാണെന്ന് മോസ്കോയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവെ ഇറേനിയൻ വിദേശകാര്യമന്ത്രി അരാഗ്ചി കുറ്റപ്പെടുത്തി. അതേസമയം, ഇറാന്റെ നേതാക്കൾക്കു സംസാരിക്കണമെങ്കിൽ തങ്ങളുടെ അടുത്തേക്കു വരാമെന്നും അല്ലെങ്കിൽ തങ്ങളെ വിളിക്കാമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.
Business
കോഴിക്കോട്: ഇന്ത്യയിലെ വായ്പാ വിപണിയില്‍ വനിതകളുടെ പങ്കാളിത്തം വന്‍തോതില്‍ വര്‍ധിക്കുന്നതായി നീതി ആയോഗ് റിപ്പോര്‍ട്ട്. രാജ്യത്തെ മൊത്തം വായ്പയുടെ 26 ശതമാനവും കൈകാര്യം ചെയ്യുന്നത് സ്ത്രീകളാണെന്ന് നീതി ആയോഗ് പുറത്തിറക്കിയ ‘ഫ്രം ബോറോവേഴ്സ് ടു ബില്‍ഡേഴ്സ്: വിമണ്‍ ആന്‍ഡ് ഇന്ത്യാസ് ഇവോള്‍വിംഗ് ക്രെഡിറ്റ് മാര്‍ക്കറ്റ്’ എന്ന റിപ്പോര്‍ട്ടിന്റെ രണ്ടാം പതിപ്പ് വ്യക്തമാക്കുന്നു.
76 ലക്ഷം കോടി രൂപയുടെ വായ്പാ പോര്‍ട്ട്ഫോളിയോ ആണ് നിലവില്‍ വനിതാ ഉപയോക്താക്കള്‍ക്കുള്ളത്. 2017നെ അപേക്ഷിച്ച് സ്ത്രീകളുടെ ക്രെഡിറ്റ് എക്സ്പോഷറില്‍ 4.8 മടങ്ങ് വര്‍ധനയുണ്ടായി.
വിമണ്‍ ഓൺട്രപ്രണര്‍ഷിപ് പ്ലാറ്റ്ഫോം, ട്രാന്‍സ് യൂണിയന് സിബില്‍, മൈക്രോസേവ് കണ്‍സള്‍ട്ടിംഗ് എന്നിവയുമായി സഹകരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. വ്യക്തിഗത വായ്പകള്‍ക്കും സ്വര്ണപ്പണയത്തിനുമൊപ്പം ഭവനവായ്പകളിലും സ്ത്രീകള്‍ കൂടുതല്‍ താത്പര്യം പ്രകടിപ്പിക്കുന്നത് ആസ്തികള്‍ സ്വന്തമാക്കുന്നതിലെ മാറ്റം വ്യക്തമാക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സങ്കീര്‍ണമായ വായ്പാ വിപണിയില്‍ സ്ത്രീകള്‍ വെറും വായ്പക്കാര്‍ എന്നതിലുപരി സാമ്പത്തിക നിര്‍മാതാക്കളായി മാറുന്നതിന്റെ സൂചനയാണിതെന്നാണ് നിതി ആയോഗിന്റെ വിലയിരുത്തല്‍.
വായ്പാ വളര്‍ച്ച: 2017 ഡിസംബര്‍ മുതല്‍ 2025 ഡിസംബര്‍ വരെയുള്ള കാലയളവില്‍ വായ്പയെടുക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ഒമ്പത് ശതമാനം വാര്‍ഷിക വളര്‍ച്ചയുണ്ടായി. വായ്പാ ലഭ്യത 19 ശതമാനത്തില്‍നിന്ന് 36 ശതമാനമായി ഉയര്‍ന്നു.
ബിസിനസ് വായ്പകള്‍: വനിതാ സംരംഭകരുടെ ബിസിനസ് വായ്പകളില്‍ 31 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. ഇത് മൊത്തത്തിലുള്ള വാണിജ്യ വായ്പാ വളര്‍ച്ചയേക്കാള്‍ (17 ശതമാനം) കൂടുതലാണ്.
മാറുന്ന പ്രവണത: ലഘു സമ്പാദ്യ പദ്ധതികളില്‍നിന്നു മാറി വ്യക്തിഗത വായ്പകളിലേക്കും ബിസിനസ് വായ്പകളിലേക്കും സ്ത്രീകള്‍ കടന്നുവരുന്നു. 19 ശതമാനം മൈക്രോഫിനാന്‍സ് ഉപഭോക്താക്കളും ഇപ്പോള്‍ റീട്ടെയില്‍/ബിസിനസ് വായ്പകള്‍ ഉപയോഗിക്കുന്നുണ്ട്.
പ്രാദേശിക വളര്‍ച്ച: ദക്ഷിണേന്ത്യന്‍, പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമെ ബിഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ വടക്കന്‍ സംസ്ഥാനങ്ങളിലും സ്ത്രീകളുടെ വായ്പാ പങ്കാളിത്തം വര്‍ധിക്കുന്നുണ്ട്.
ഡിജിറ്റല്‍ സ്വാധീനം: ഡിജിറ്റല്‍ പേയ്മെന്റുകളും ആധുനിക ബാങ്കിംഗ് സംവിധാനങ്ങളും സ്ത്രീകളെ അനൗദ്യോഗിക വായ്പകളില്‍നിന്ന് ബാങ്കിംഗ് സംവിധാനങ്ങളിലേക്ക് മാറാന്‍ സഹായിക്കുന്നു.
International
അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു. ഒരു ഇന്ത്യക്കാരനടകം മൂന്ന് പേർക്ക് പരിക്കേറ്റു. മരിച്ച രണ്ടാമത്തെയാൾ പാക്കിസ്ഥാൻ പൗരനാണെന്നും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പരിക്കേറ്റ രണ്ട് പേർ യുഎഇ, ജോർദാൻ സ്വദേശികളാണ്. അബുദാബിയിലെ സ്വയ്ഹാനിലാണ് മിസൈലാക്രമണം ഉണ്ടായത്. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആകാശത്തുവച്ച് യുഎഇ തകർത്തിരുന്നു. അവശിഷ്ടങ്ങൾ വീണാണ് രണ്ടു പേർ മരിച്ചതെന്നും മൂന്ന് പേർക്ക് പരിക്കേറ്റതെന്നും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
നിരവധി വാഹനങ്ങൾക്കും കേടുപാട് പറ്റിയിട്ടുണ്ട്. ഇതോടെ യുഎഇയിൽ ഇറാൻ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം പതിനൊന്നായി. ഇതിൽ മൂന്നുപേര്‍ സൈനികരാണ്. മിസൈൽ ആക്രമണ ശ്രമമുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും യുഎഇ ആഭ്യന്തരമന്ത്രാലയം രാവിലെ മുന്നറിയിപ്പ് നൽകിയിരുന്നു.
International
ന്യൂയോർക്ക്: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യക്കാരനായ ഭദ്രേഷ്കുമാര് ചേതന്‍ഭായ് പട്ടേലിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്കുന്നവര്ക്കുള്ള പ്രതിഫലം പത്തു ലക്ഷം ഡോളറായി ഉയര്‍ത്തി എഫ്ബിഐ.
രണ്ടരലക്ഷം ഡോളറിൽനിന്നാണ് പ്രതിഫലം ഉയർത്തിയത്. എഫ്ബിഐയുടെ ഏറ്റവും അപകടകാരികളായ പത്ത് പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ള ചേതന്‍ഭായ് 11 വര്‍ഷമായി ഒളിവിലാണ്.
2015 ഏപ്രിലില്‍ 12നു മേരിലാന്‍ഡില്‍ വച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് പട്ടേലിനെ എഫ്ബിഐ അന്വേഷിക്കുന്നത്. ബന്ധുവിന്റെ ഡോണട്ട് ഷോപ്പിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്. ഇവിടെവച്ച് പാലക്കി (21)നെ ഒരു വസ്തു ഉപയോഗിച്ച് പലതവണ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഇരുവരുടെയും വീസ തീർന്നതിനാൽ ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ച പാലക്കിനെ ഭര്‍ത്താവ് എതിര്‍ത്തിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി.
കൊലപാതകത്തിനുശേഷം ന്യുജഴ്സിയിലെ ഹോട്ടലിൽ മുറിയെടുത്ത പട്ടേലിനെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ല. പട്ടേല്‍ യുഎസില്‍ ബന്ധുക്കളോടൊപ്പം ഒളിച്ചിരിക്കുകയോ കാനഡയിലേക്കോ ഇന്ത്യയിലേക്കോ രക്ഷപ്പെട്ടിരിക്കുകയോ ആകാമെന്നാണ് എഫ്ബിഐ സംശയിക്കുന്നത്.
National
ന്യൂഡൽഹി: ഉത്തര അറ്റ്ലാന്റിക് സമുദ്രത്തിൽ അമേരിക്ക പിടിച്ചെടുത്ത റഷ്യൻ പതാകയുള്ള മറിനേര എന്ന കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യക്കാരെ വിട്ടയച്ചു.
ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതിയായി സെർജിയോ ഗോർ സ്ഥാനമേറ്റെടുത്തതിനു പിന്നാലെയാണ് നടപടി. കപ്പലിലെ 28 ജീവനക്കാരിൽ മൂന്ന് ഇന്ത്യക്കാർക്ക് പുറമേ 17 യുക്രെയ്നികളും രണ്ട് റഷ്യക്കാരും ആറ് ജോർജിയക്കാരുമാണ് ഉണ്ടായിരുന്നത്.
ഉപരോധം ലംഘിച്ച് ഇറാനുമായി എണ്ണവ്യാപാരം നടത്തിയതിനു യുഎസ് വിലക്കിയിരുന്ന ബെല്ല 1 എന്ന മറിനേര കപ്പലാണു പിടിച്ചത്. ആഴ്ചകളോളം കപ്പലിനെ പിന്തുടർന്ന ശേഷമായിരുന്നു നടപടി.
പിന്നാലെ, കരീബിയൻ കടലിലും വെനസ്വേലൻ എണ്ണയുമായി ബന്ധമുണ്ടെന്നാരോപിച്ച് മറ്റൊരു കപ്പലും പിടിച്ചെടുത്തിരുന്നു. ബെല്ല 1 എന്ന പേരിൽ അറിയപ്പെട്ടിരുന്ന കപ്പൽ അടുത്തിടെയാണ് മറിനേര എന്നു പേരു മാറ്റിയത്.
ക്രൂഡ് ഓയിൽ കൊണ്ടുപോകുന്ന കപ്പൽ കാലിയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. കപ്പൽ പിടിച്ചെടുക്കാൻ യുഎസ് സൈന്യത്തിനു ബ്രിട്ടിഷ് സൈന്യം പിന്തുണ നൽകിയിരുന്നു.
International
ന്യൂഡൽഹി: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി സംബന്ധിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന ഇന്ത്യൻ എണ്ണക്കമ്പനികളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പൂർണമായും നിർത്തുമെന്ന് ഇന്ത്യ ഉറപ്പുനൽകിയെന്ന് ട്രംപ് ആവർത്തിച്ച് പറയുന്നതാണ് പ്രതിസന്ധിയാകുന്നത്.
റിലയൻസ് ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികൾ ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി. ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ മലേഷ്യയിലേക്കുള്ള യാത്രാമധ്യേയാണ് ട്രംപ് മാധ്യമങ്ങളോട് വീണ്ടും ഈ നിർണായക പരാമർശം നടത്തിയത്.
റഷ്യൻ എണ്ണക്കമ്പനികളായ റോസ്നെഫ്റ്റ്, ലൂക്കോയിൽ എന്നിവയ്ക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ സാഹചര്യമാണ് ഇന്ത്യൻ കമ്പനികളുടെ ആശങ്കയ്ക്ക് കാരണം. ഈ ഉപരോധം നിലനിൽക്കെ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ റിലയൻസ് ഉൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികൾക്കും അമേരിക്കൻ ഉപരോധം നേരിടേണ്ടി വരുമെന്നാണ് നിലവിലെ അവസ്ഥ.
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ കാര്യത്തിൽ എന്ത് തീരുമാനമാണ് സർക്കാർ എടുത്തിട്ടുള്ളതെന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നാണ് എണ്ണക്കമ്പനികളുടെ അസോസിയേഷൻ കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചിരിക്കുന്നത്. അമേരിക്കൻ സമ്മർദത്തിന് വഴങ്ങില്ലെന്നതാണ് പൊതുവെ റഷ്യൻ എണ്ണ ഇറക്കുമതിയുടെ കാര്യത്തിൽ ഇന്ത്യയുടെ നയം. എന്നാൽ ട്രംപിന്റെ പുതിയ പ്രസ്താവന വിഷയത്തിൽ അനിശ്ചിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്.